കാക്കനാട് : തൃക്കാക്കര നഗരസഭയിൽ കൗൺസിലിനെ അറിയിക്കാതെ കോടികളുടെ ടെണ്ടറുകൾ നടപടികൾ നടക്കുന്നതായി ആരോപണം. ഭരണ സമിതിയറിയാതെ സോളാർ സിറ്റി സ്ഥാപിക്കാനായി എഎക്സ് ഇ 1.8 കോടി രൂപയുടെ ടെണ്ടർ നടപടികൾ നടത്തിയെന്ന് മുസ്ലീം ലീഗ് അംഗവും മുൻ വൈസ് ചെയർമാനുമായ പി എം യൂനസ് കൗൺസിൽ യോഗത്തിൽ ആരോപിച്ചു.കൗൺസിൽ യോഗത്തിൽ അജണ്ടയായി വയ്ക്കാതെ നേരിട്ട് ഡിപിസി യിൽ വച്ച് പാസാക്കി രണ്ടു തവണ ടെണ്ടർ വിളിക്കുകയായിരുന്നുവെന്ന് യൂനസ് പറഞ്ഞു. ടെണ്ടർ വിളിച്ച കാര്യം കൗൺസിലർമാരോ നഗരസഭ അധ്യക്ഷയോ അറിഞ്ഞിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. പൊതു ഫണ്ട് ഉപയോഗിച്ച് കോൺഗ്രസ് അംഗത്തിന്റെ വാർഡിലേക്ക് നഗരസൗന്ദര്യവൽക്കരണത്തിനായി ഒന്നര കോടി രൂപയുടെ പദ്ധതിക്കുള്ള ആദ്യ ഘട്ട ടെണ്ടർ നടപടികളെ എൽഡിഎഫ് എതിർത്തു. കോടികളുടെ പൊതു ഫണ്ട് ഒരു വാർഡിലെ സൗന്ദര്യവൽകരണ പദ്ധതിക്കായി മാത്രം നടത്തുന്നത് നീതിയല്ലന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു.സൗന്ദര്യവൽകരണ പദ്ധതി നടപടിക്രമങ്ങൾ കൗൺസിൽ യോഗത്തിലോ പൊതുമരാമത്തു സ്ഥിരം സമിതിയിലോ അറിയിച്ചിട്ടില്ലന്ന് സ്ഥിരം സമിതി അധ്യക്ഷ റസിയ നിഷാദ് പറഞ്ഞു.നഗരസഭയിൽ പൊതു ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവൃത്തികളൊന്നും പൊതുമരാമത്തു സ്ഥിരം സമിതിയെ അറിയിക്കാറില്ലന്നും റസിയ പറഞ്ഞു.നഗരസഭയിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളും കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു അനുമതി തേടിയ ശേഷം നടപ്പാക്കിയാൽ മതിയെന്നു കൗൺസിലർമാർ ഏക ഘണ്ഠമായി ആവശ്യപ്പെട്ടു. തുടർന്നു നഗരസൗന്ദര്യവൽക്കരണ പദ്ധതി പൊതുമരാമത്ത് സ്ഥിരം സമിതിയിൽ അവതരിപ്പിച്ച ശേഷം നടപ്പാക്കിയാൽ മതിയെന്ന് കൗൺസിൽ തീരുമാനിച്ചു.നഗരസഭയുടെ കാലാവാധി അവസാനിക്കാറായ ഘട്ടത്തിൽ നിർമ്മാണ പ്രവൃത്തികൾ ഏറ്റവും കുറഞ്ഞ നിരക്കിൽ എടുത്ത ശേഷം കാലാവധി നീട്ടിയെടുത്തു കൂടുതൽ പണം തട്ടാൻ ചില കരാറുകാർ ശ്രമിക്കുന്നുണ്ടന്ന് കൗൺസിലർ പി സി മനൂപ് പറഞ്ഞു. കരാർ എടുത്ത പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ തീർക്കുന്നതായി നഗരസഭ അധ്യക്ഷ ഉറപ്പു വരുത്തണമെന്നും മനൂപ് പറഞ്ഞു.നഗരസഭ ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളിലേക്ക് പരസ്യ ഏജൻസികളെ ക്ഷണിക്കാൻ തീരുമാനിച്ചു.മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ തെങ്ങോട് ഹൈസ്കൂളിലെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി 30 ലക്ഷം രൂപ അനുവദിക്കും.എൽഡിഎഫ് അംഗങ്ങളായ എം കെ ചന്ദ്രബാബു , അജുന ഹാഷിം ,ജിജോ ചിങ്ങം തറ, കെ എക്സ് സൈമൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.