കൊച്ചി: ബസ് റൂട്ട് പെർമിറ്റ് മാറ്റാൻ മദ്യവും പണവും കൈക്കൂലി വാങ്ങിയ കേസിൽ പിടിയിലായ എറണാകുളം ആർ.ടി.ഒ ടി.എം. ജേർസണ് സസ്‌പെൻഷൻ. ഗതാഗത കമീഷണറുടെ ശിപാർശയിലാണ് നടപടി. പരാതിക്കാരൻ വിജിലൻസിന് പരാതി നൽകുകയും അന്വേഷണത്തിൽ കൈക്കൂലി വാങ്ങിയത് തെളിയുകയും ചെയ്തിരുന്നു.
വകുപ്പിന്റെ സൽപ്പേരിന് കളങ്കം വരുത്തി, പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കി എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ വിധേയമായി സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ ആർ.ടി.ഒ ജെർസണിന്റെ വീട്ടിൽനിന്ന് 49 കുപ്പി വിദേശമദ്യശേഖരം കണ്ടെടുത്തിരുന്നു. 5,000 രൂപയും ഒരു കുപ്പി മദ്യവും കൈക്കൂലിയായി വാങ്ങിയതിനാണ് ജെർസണിനെ എറണാകുളം വിജിലൻസ് സംഘം പിടികൂടിയത്.ഇയാൾ കൈക്കൂലി വാങ്ങാൻ ചുമതലപ്പെടുത്തിയ ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടിൽ സർവിസ് നടത്തുന്ന പ്രൈവറ്റ് ബസ്സിന്റെ റൂട്ട് പെർമിറ്റ് ഈമാസം മൂന്നിന് അവസാനിച്ചിരുന്നു. ഈ പെർമിറ്റ് അതേ ഉടമയുടെ മറ്റൊരു ബസ്സിന് അനുവദിച്ചു നൽകുന്നതിന് ബസ് മാനേജറായ ചെല്ലാനം സ്വദേശി എറണാകുളം റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ അപേക്ഷ നൽകി. തുടർന്ന് ആർ.ടി.ഒ ജെർസൺ ഈ മാസം ആറുവരെ താല്കാലിക പെർമിറ്റ് അനുവദിക്കുകയും അതിന് ശേഷം പലകാരണങ്ങൾ പറഞ്ഞ് മനപൂർവം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു.
പിന്നാലെ, ആർ.ടി.ഒയുടെ ഏജന്റുമാർ വഴി കൈക്കൂലു ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് ഡിവൈ.എസ്.പിയെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരുന്നതിനിടെയാണ് പിടിയിലാകുന്നത്.