കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആര്‍എസ് ഉദ്യോഗസ്ഥനും കേന്ദ്ര ജി എസ് ടി ഓഡിറ്റ് വിഭാഗം അഡീഷണല്‍ കമ്മീഷണറുമായ മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും പോസ്റ്റുമാർട്ടത്തിന് ശേഷം സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കാക്കനാട് അത്താണി പൊതു ശ്മശാനത്ത് സംസ്ക്കരിക്കും. മനീഷും സഹോദരിയും തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം.
അമ്മ ശകുന്തള അഗര്‍വാളിന്റെ മൃതദേഹം പുതപ്പുകൊണ്ട് മൂടി പൂക്കള്‍ വിതറിയ നിലയിലായിരുന്നു. അമ്മയെ കൊന്നതാണോ എന്ന സംശയത്തിലാണ് പോസ്റ്റ്മോര്‍ട്ടം. ശകുന്തള അഗര്‍വാളിന്റെ തലയ്ക്ക് പിന്നില്‍ പരിക്കേറ്റ പാടുള്ളതായി സംശയമുണ്ട്. മക്കള്‍ ആത്മഹത്യ ചെയ്തത് അമ്മയുടെ മൃതദേഹത്തില്‍ അന്തിമ കര്‍മ്മം ചെയ്ത ശേഷമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കര്‍മ്മത്തിനായി പൂക്കള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ പൊലീസ് കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു.