കാക്കനാട്: തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള കാക്കനാട് കുടുംബാരോഗ്യ കേന്ദ്രം രോഗികളുടെ ക്ഷമ പരീക്ഷിക്കുകയാണ്.
പുറത്തു നിന്നു നോക്കിയാൽ ആധുനിക സജീകരണങ്ങളുള്ള ആശുപത്രി. എന്നാൽ അകത്തേക്ക് കയറിയാൽ ദയനീയ അവസ്ഥ.ഡയാലീസ് സംവിദാനങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആദ്യ കാലത്തുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ അതേ അവസ്ഥ തന്നെയാണ് ഇപ്പോഴും. ഇ.സി.ജി സംവാധാനം ഒരുക്കിയെങ്കിലും കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. പേരിന് ആരോഗ്യം കൂടിയെങ്കിലും ബാക്കിയെല്ലാം പഴയപടിയെന്ന് നാട്ടുകാർ. മുൻപ് 108 ആംബുലൻസിൻ്റെ സേവനം രാത്രി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതും കൃത്യമായി ലഭിക്കുന്നില്ല. കാക്കനാട് പ്രാഥമികാരോഗ്യകേന്ദ്രം സംസ്ഥാന സർക്കാർ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചിട്ട് വർഷങ്ങളായി.രോഗീബാഹുല്യം കണക്കിലെടുക്കുമ്പോൾ എട്ട് ഡോക്ടർമാരെ വരെ നിയമിക്കേണ്ട സ്ഥാനത്താണ് നാലു പേരെ മാത്രംവെച്ച് ആരോഗ്യം പരിപാലിക്കുന്നത്.
പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്നപ്പോൾ ഇവിടെ കിടത്തിച്ചികിത്സ ഉണ്ടായിരുന്നു. പിന്നീട് പുതിയ കെട്ടിടം ഉൾപ്പെടെ പണിത് കുടുംബാരോഗ്യ കേന്ദ്രമായി ഉയർന്നതോടെ കിടത്തിച്ചികിത്സയും അന്യമായി.കിടത്തി ചികിൽസക്ക് ഉപയോഗിച്ചിരുന്ന കട്ടിലുകൾ പഴയ കെട്ടിടത്തിൻ്റെ റൂഫ് ടോപ്പിൽ കിടന്നു തുരുമ്പെടുക്കുകയാണ്.ഇനി കമ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി ഉയർത്തിയാൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്.അതേസമയം ഹോസ്പിറ്റൽ മനേജ്മെൻ്റ് കമ്മിറ്റി കൂടി ആശുപത്രി വികസനം പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നത് വളരെ അപൂർവമാണെന്നും ആക്ഷേപം ഉയരുന്നു.